നമ്മുടെ ബാല്യകാല സൗഹൃദങ്ങളിൽഏറിയ പങ്കുംനമ്മുടെ കുട്ടിക്കാലത്തെക്ലാസ് മുറികൾ സമ്മാനിച്ചവരാണ് …

Posted on: April 28, 2023

എങ്ങനെയാണ്
അച്ഛന് ഇത്രയും സൗഹൃദങ്ങൾ ? “

കുറെക്കാലം മുൻപ്
എവിടെയോ കേട്ട ഒരു കഥയുണ്ട് ..

Forward by Johnson Kakkassery

പ്രായം എൺപതു കഴിഞ്ഞ ഒരാൾ ..

സർക്കാർ സർവ്വീസിൽ നിന്നും
റിട്ടയർ ആയ കാലം മുതൽ
പെൻഷൻ വാങ്ങാൻ
ട്രഷറിയിലേക്ക് പോയിരുന്നത്
തനിയെ ആണ്.
അതും
വീട്ടിൽ നിന്നും ഏതാണ്ട്
അഞ്ച് കിലോമീറ്റർ അകലേക്ക് ..

പിന്നെ
പെൻഷൻ ബാങ്ക് വഴിയായപ്പോൾ
അവിടേക്കും
തനിയെയുളള പോക്ക് തുടർന്നു.

ട്രഷറിയും ബാങ്കും തമ്മിൽ
വലിയ ദൂരമുണ്ടായിരുന്നില്ല ..

ആ ടൗണിനടുത്തായിരുന്നു
അയാൾ ജനിച്ചു വളർന്ന വീട്.
തറവാട് ഭാഗം വച്ചപ്പോൾ
തൻ്റെ ഷെയർ വാങ്ങിയാണ്
അഞ്ച് കിലോമീറ്റർ അകലെയുള്ള
ഈ വീട് വാങ്ങിയത്.

അത് പിന്നീട്
മൂത്തമകന് നൽകി
അവനോടൊപ്പം അവിടെ താമസിക്കുന്നു.

വീടിൻ്റെ തൊട്ടടുത്ത്
ATM വന്നപ്പോഴും
ടൗണിലെ ബാങ്കിലേക്കുള്ള
അയാളുടെ പോക്ക് മുടങ്ങിയില്ല.

മക്കളും മരുമക്കളും കൊച്ചുമക്കളും
എല്ലാം പ്രശനമുണ്ടാക്കി.

“ഇക്കാലമൊക്കെ പോയില്ലേ ?
തൊട്ടടുത്ത് ATM വന്നിട്ടും
പിന്നെയെന്തിനാണ്
ടൗണിലേക്കുള്ള പോക്ക് .. “

അയാൾ
അതിനൊന്നും മറുപടി നൽകാതെ
എല്ലാമാസവും മുടങ്ങാതെ
ടൗണിലേക്കുള്ള പോക്ക്
തുടർന്നുകൊണ്ടേയിരുന്നു.

അങ്ങിനെയിരിക്കേ
പെട്ടന്നൊരു ദിവസം
അയാൾ ഒന്നു വീണു.
വീട്ടിൽ തന്നെ …

കാലൊടിഞ്ഞ് കിടപ്പിലായ
അയാളെ കാണാൻ
നിത്യവും സന്ദർശകർ …

വീട്ടുകാർ തന്നെ ഞെട്ടിപ്പോയി ..

ഇത്രയധികം പേർ …
അതും,
അയാളുടെ പ്രായമുള്ളവർ …

ഒരു ദിനമൊഴിയാതെ
പകൽനേരങ്ങളിൽ മുഴുവൻ
അയാൾക്കരികിൽ
ആരെങ്കിലുമൊരാൾ ഉണ്ടായിരുന്നു.

ആ കിടപ്പിലും
അയാൾ
വിരസതയില്ലാതെ
അവരോട് ചിരിച്ചും കളിച്ചും
സമയം കളഞ്ഞു.

മക്കളുടെയും
മരുമക്കളുടെയും
തിരക്കൊന്നും
അയാളെ ബാധിച്ചതേയില്ല.

അക്കൂട്ടത്തിൽ
ഏതാണ്ടെല്ലാ ദിവസവും
വൈകുന്നേരങ്ങളിൽ
അയാളെ കാണാനെത്തിയിരുന്ന
വൃദ്ധനോട്
മകൻ കാര്യങ്ങൾ അന്വേഷിച്ചു.

” എങ്ങനെയാണ്
അച്ഛന് ഇത്രയും സൗഹൃദങ്ങൾ ? “

ആ വൃദ്ധൻ
ടൗണിൽ
ഒരു ചെറിയ തുണിക്കട
നടത്തുന്നയാളാണ്.

അയാൾ പറഞ്ഞു.

” മോനേ,
ഇവൻ കിടപ്പിലായേപ്പിന്നെ
ഞാൻ വൈകിട്ട് കട അടയ്ക്കും ..

ഒന്നു വന്ന്
കുറച്ചു നേരം
മിണ്ടീം പറഞ്ഞും
ഇരുന്നിട്ട് പോവാല്ലോ …”

പിന്നീടയാൾ
പഴയ കഥകളിലേക്ക് തിരിഞ്ഞു.

” അന്ന്
ടൗണിലായിരുന്നു
ആകെയുള്ള
സർക്കാർ പളളിക്കൂടം ..

പലയിടത്തുനിന്നായി
നടന്നു വരുന്നവരായിരുന്നു
കുട്ടികളൊക്കെയും..

ഒന്നാം ക്ലാസ്സ് മുതൽ
ഒരുമിച്ചു പഠിച്ചവരാണ്
ഞങ്ങളെല്ലാം …

പിന്നീട്
പഠനം മുഴുമിച്ചും,
പാതി വഴിയിൽ നിർത്തിയും
പലരും പലവഴിക്ക് പിരിഞ്ഞെങ്കിലും
ബന്ധങ്ങൾ മാത്രം
കണ്ണിയറ്റുപോയില്ല…..

ഇപ്പഴും
മാസത്തിലൊരിക്കൽ
ഞങ്ങളൊന്ന് കൂടും …
എൻ്റെ കടയില് …

പെൻഷൻ പറ്റിയോരൊക്കെ
അത് വാങ്ങാൻ വരുന്ന ദിവസം …

ഒന്നിച്ചിരുന്ന്
കുറച്ച് നേരം സംസാരിക്കും
ഒന്നിച്ച് ചായകുടിക്കും …
പിരിയും ….

ചിലപ്പോ
ഉച്ചയൂണ്
ഒരുമിച്ച് കഴിക്കും

ആർക്കേലും
എന്തേലും ആവശ്യം വന്നാ
പരസ്പരം വിളിക്കും….

ഇതൊക്കെയല്ലേ മോനേ
ജീവിതത്തിൽ ബാക്കി “

അതും പറഞ്ഞ്
അയാൾ പോയി …

പെൻഷൻ വാങ്ങാൻ
തനിക്ക് തന്നെ പോകണമെന്ന്
അച്ഛൻ വാശി പിടിക്കുന്നതിൻ്റെ കാര്യം
മകന് മനസ്സിലായി.

അവൻ
അച്ഛൻ്റെ കിടക്കയിലേക്ക് നോക്കി.

മനസ്സ് നിറഞ്ഞ്
ശാന്തനായി ഉറങ്ങുന്ന അച്ഛൻ.

തൊട്ടടുത്ത്
പഴയ മോഡൽ
ഒരു കീപാഡ് ഫോൺ ..

അച്ഛൻ്റെ മൊബൈലാണ് …!

വാട്ട്സപ്പും
ഫെയ്സ് ബുക്കും
ട്വിറ്ററും ഒന്നുമില്ലാത്ത
വെറും ആശയ വിനിമയ സഹായി !

അയാൾ
തൻ്റെ പുതിയ ഐഫോണിലേക്ക്
ഒന്ന് നോക്കി.

പ്രൈമറി ക്ലാസ്സ് മുതൽ
പ്ലസ് ടു വരെ പഠിച്ചവരുടെ,
ബിരുദത്തിന്,
ബിരുദാനന്തര ബിരുദത്തിന്
അങ്ങനെ
ഓരോയിടത്തും പഠിച്ചവരുടേതായ
ഏതാണ്ട്
അഞ്ചിലധികം
വാട്ട്സപ്പ് ഗ്രൂപ്പുകൾ
അതിലുണ്ട് ….

മുഖപുസ്തകത്തിൽ
അയ്യായിരത്തിനടുത്ത്
സൗഹൃദങ്ങൾ …

എന്നിട്ടും
രണ്ട് മാസം മുൻപ്
ഒരു ഓപ്പറേഷൻ കഴിഞ്ഞ് കിടന്നപ്പോൾ
തന്നെ കാണാനെത്തിയത്
വിരലിലെണ്ണാവുന്നവരാണെന്ന്
അയാൾ ഓർത്തെടുത്തു.

അതും
വെറും ഔപചാരിക സന്ദർശനങ്ങൾ …

ഇതു പക്ഷേ ….!!!

നല്ല വിദ്യാഭ്യാസത്തിനൊപ്പം
നല്ല സൗഹൃദങ്ങൾ കൂടി
സമ്മാനിക്കുന്നതാവണം
വിദ്യാലയങ്ങൾ….

ഔപചാരിക വിദ്യാഭ്യാസത്തിനുമപ്പുറം
പിന്നെയും പലതുമുണ്ട് …

ഇന്നും നിലനിൽക്കുന്ന
നമ്മുടെ ബാല്യകാല സൗഹൃദങ്ങളിൽ
ഏറിയ പങ്കും
നമ്മുടെ കുട്ടിക്കാലത്തെ
ക്ലാസ് മുറികൾ സമ്മാനിച്ചവരാണ് …

മറയില്ലാത്ത സ്നേഹം
മറയില്ലാത്ത സൗഹൃദം …

പുതിയ
അധ്യയന വർഷത്തിലേക്ക്
നമ്മുടെ കുരുന്നുകളെ
പറഞ്ഞയക്കുമ്പോൾ
നമ്മുടെ ചുറ്റുവട്ടത്തെ
നന്മയുള്ള പളളിക്കുടങ്ങൾ
മറക്കാതിരിക്കാം …

എന്നും കാണുന്നവരും
എന്നും കാണാത്തവരും
ഒന്നിച്ച് പഠിക്കട്ടെ
ഒന്നിച്ച് കളിക്കട്ടെ …..
എന്നും കാണുന്നവരായി വളരട്ടെ ….!

ശുഭം 🙏🙏

Leave a Reply

Your email address will not be published. Required fields are marked *